Friday, January 20, 2006

തുഷാരം

തുഷാരത്തെ കുറിച്ച്‌ ഒരു വാക്ക്‌....

സഹൃദയരായ ഒരു പറ്റം മനസ്സുകളുടെ കൂട്ടായ്മ. അതിലൂടെയാണ്‌ "തുഷാരം" എന്ന ഈ ചെറിയ ഉദ്യമം സംഭവ്യമാകുന്നത്‌. ഒരു സഹൃദയന്‌ മാത്രമേ നല്ല ഒരു ആസ്വാദകനാകാന്‍ കഴിയൂ. നല്ല ആസ്വാദനത്തിലൂടെ അവന്‍ നേടുന്ന ആനന്ദം അവന്റെ മനസ്സിലെ സര്‍ഗ്ഗവാസനകളെ ഉണര്‍ത്തുന്നു.അങ്ങനെ അങ്കുരിച്ച ചില സര്‍ഗ്ഗവസന്തങ്ങള്‍, ജനുവരിയിലെ ഈ തണുത്ത പുലരിയില്‍ തുഷാരബിന്ദുക്കളായി ഇവിടെ പൊഴിയുന്നു...

നിര്‍ജ്ജീവത തളം കെട്ടിനിന്നിരുന്ന ഒരു കൂട്ടം മലയാളി മനസ്സുകള്‍ ലക്ഷ്യമില്ലാതെ സഞ്ചരിക്കയായിരുന്നു. തരിശുഭൂമിയായി മാറിക്കൊണ്ടിരുന്ന അവരുടെ മനസ്സിലേക്ക്‌ കാണാമറയത്തുനിന്നും ഒരു സാന്ത്വനവുമായി ചില മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു.പിന്നെ, ആ തരിശ്ശിലും അങ്ങിങ്ങ്‌ ഉയര്‍ന്നുനിന്ന ഹരിതവൃക്ഷങ്ങള്‍ ഒന്ന് ഇളകിയാടി...സുശാന്തഗംഭീരമായ ആ അന്തരീക്ഷത്തില്‍ ഒരു ഇളംകാറ്റിന്റെ അകമ്പടിയോടെ മഴമേഘങ്ങള്‍ പെയ്തിറങ്ങി....അവിടം സൌഹൃദത്തിന്റെ പുത്തന്‍ പുല്‍മേടുകള്‍ക്ക്‌ തുടക്കമായി...അകലങ്ങളില്‍ നിന്നും പുഞ്ചിരിയും ഐശ്വര്യവും തേജസ്സും വിനയവും വഹിച്ചുകൊണ്ട്‌ ഒരു പാട്‌ കിളികള്‍ പറന്നു വന്നു....ഒപ്പം കൊക്കുരുമ്മുന്ന ക്രൌഞ്ചമിധുനങ്ങളും...വസന്തം ഡാഫൊഡില്‍സ്‌ പൂക്കള്‍ വിരിയിച്ചുകൊണ്ട്‌ അവിടെ കിളിര്‍ത്ത പുല്‍നാമ്പുകള്‍ ഇതാ നിങ്ങള്‍ക്ക്‌ മുന്‍പില്‍ തുഷാരമായി............

Wednesday, January 18, 2006

എനിക്കറിയില്ല....

എനിക്കറിയില്ല....
എനിക്കറിയില്ല....എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ദുഃഖം നല്‍കാന്‍ മാത്രമേ എനിക്കു കഴിഞ്ഞിട്ടുള്ളൂ... സ്‌നേഹിക്കയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നത്‌ ഒരു ഭാഗ്യമാണ്‌. ജീവിതത്തില്‍ പിന്നീട്‌ അവശേഷിക്കുന്നത്‌ അത്‌ മാത്രമാണ്‌. അപ്പോള്‍ പിന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ദുഃഖം മാത്രം നല്‍കാന്‍ കഴിയുന്നുള്ളൂ എങ്കില്‍... അത്‌ എങ്ങനെ നിര്‍വചിക്കണം എന്നെനിക്കറിയില്ല. പലപ്പോഴും ഞാന്‍ എകാന്തത ഇഷ്ടപ്പെടുന്നു.. എകാന്തതക്ക്‌ മാര്‍ദ്ദവമുള്ള കരങ്ങളുണ്ട്‌..... നശ്വരതയുടെ ഗാഥ ഉരുവിടുന്ന മഞ്ഞിന്‍ തുള്ളിയുടെ നൈര്‍മല്യമുണ്ട്‌.. അന്തിനിലാവിന്റെ നനവുറഞ്ഞ മനോഹാരിതയുണ്ട്‌.... ഏകാന്തതയില്‍ എന്നെ സ്‌നേഹിക്കൂന്നവര്‍ ഞാന്‍ സ്‌നേഹിക്കുന്നവര്‍ ഒരോരുത്തരായി എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു.... പിന്നെ ഞാന്‍ അവരുമായി സംവദിക്കുന്നു .... ദീര്‍ഘനേരം...... ഞങ്ങളുടെ ചിന്തകള്‍ ഈരേഴുലോകവും കടന്നു കാലഭേദമന്യേ സഞ്ചരിക്കുന്നു... ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങള്‍ക്കു മുന്‍പില്‍ പ്രതിബന്ധം തീര്‍ക്കാറില്ല.......... ഓരോ ബന്ധങ്ങളും ഒരു വേഴാമ്പലിന്റെ വേപതുവോടെ ഞാന്‍ മനസ്സിലേറ്റുന്നവയാണ്‌..... എന്റെ ഹൃദയം കീറിമുറിക്കപ്പെടുമ്പോഴും അതില്‍ നിന്നു വീഴുന്ന ഒരോ തുള്ളി രക്തവും എന്റെ ഉള്‍പൂവിന്റെ സ്‌നിഗ്ദഭാവം മന്ത്രിക്കുന്നുണ്ടായിരിക്കും... അഗ്നിക്കുചുറ്റും വട്ടമിട്ടു പറക്കുന്ന ഈയാം പാറ്റകള്‍.... എത്ര വിഡ്ഡികള്‍ അല്ലേ?.. ചിറകുകള്‍ ഒരോന്നായി എരിഞ്ഞുതീരുമ്പോഴും അഗ്നിയെ കൂടുതല്‍ കൂടുതല്‍ ആലിംഗനം ചെയ്യുന്ന ഈയാം പാറ്റകള്‍...... പ്രകൃതിയുടെ അനിവാര്യമായ പരിണാമ പ്രക്രിയയില്‍ സ്വയം ഹോമിക്കപ്പെടുന്നു... പ്രതീക്ഷകളില്ലാത്ത ഒരു ആത്മാഹുതി.....തിരിച്ചു കിട്ടുമെന്ന പ്രതീക്ഷകളില്ലാതെ... സര്‍വലൌകിക സ്‌നേഹത്തിന്റെ പതാകാവാഹകരകാം നമുക്ക്‌.... അതിലൂടെ ആത്മനിര്‍`വൃതിയുടെ അത്യുന്നതങ്ങള്‍ പുല്‍കാം....

"വഹ്നിസന്തപ്തലോഹ....

"വഹ്നിസന്തപ്തലോഹസ്താംബുബിന്ദുനാ..
സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം"


സമയം പത്തു മണിയാകുന്നു... ഓപ്പറേഷന്‍ തിയേറ്ററിലെ ബെഡില്‍ കിടന്നുകൊണ്ട്‌ എതിരെയുള്ള ചുമരിലെ ക്ലോക്കിലേക്ക്‌ ഞാന്‍ എത്തിനോക്കി.... ഡോക്ടര്‍ എന്താണ്‌ വരാത്തത്‌ ..... സിസ്റ്റേഴ്സ്‌ യാന്ത്രികമായി അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നു... എനിക്കു ചുറ്റും പരിചിതമല്ലാത്ത എന്തൊക്കെയോ ഉപകരണങ്ങള്‍.അല്‍പം കഴിഞ്ഞപ്പോള്‍, പുഞ്ചിരിയോടെ ഡോക്ടര്‍ കടന്നു വന്നു. നെറ്റിയില്‍ കൈവെച്ചു പതിവു കുശലങ്ങള്‍. തലക്കു മുകളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നു . പിന്നെ മെല്ലെ മെല്ലെ... കണ്ണടയുകയാണ്‌..... ക്ലോക്കില്‍ പത്തുമണിയടിക്കുന്ന ശബ്ദം മാത്രം കണ്ണില്‍ ഇരുള്‍ പരന്നു തുടങ്ങി......


ഞാന്‍ ഇരുട്ടിലൂടെ നടക്കുകയാണ്‌. അനന്തമായ അന്ധകാരത്തില്‍ അകലെ ഒരു തിരിനാളം പോലെ കാണാം... ആ വെളിച്ചം.... മണിക്കൂറുകളായി ആ ലക്ഷ്യത്തിലേക്കു ഞാന്‍ സഞ്ചരിക്കുകയാണ്‌. നഗ്നമായ എന്റെ പാദങ്ങള്‍ നന്നെ ക്ഷീണിച്ചിരിക്കുന്നു.... കൂര്‍ത്ത കല്ലുകള്‍ തട്ടി അതില്‍ ചോര പൊടിഞ്ഞിരിക്കുന്നു... ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു തണുത്ത കാറ്റു വീശിക്കൊണ്ടിരുന്നു... പാറിക്കൊണ്ടിരിക്കുന്ന എന്റെ നീളന്‍ കുപ്പായം ഞാന്‍ ദേഹത്തിലേക്കു കൂടുതല്‍ വലിച്ചടുപ്പിച്ചുകൊണ്ടേയിരുന്നു..... ഇടക്കിടെ നിശ്ശബ്ദതക്കു ഭംഗം വരുത്തികൊണ്ടു എന്തൊക്കെയോ അപശബ്ദങ്ങള്‍... അവ്യക്തമായ ആ ശബ്ദങ്ങളെ അവഗണിക്കാന്‍ ശ്രമിച്ചുകൊണ്ടു ഞാന്‍ ആ വെളിച്ചം ലക്ഷ്യമാക്കി നീങ്ങികൊണ്ടിരുന്നു... അതു അകന്നു പോയിക്കൊണ്ടേയിരിക്കയാണോ...??. മനസ്സിലെ ഊര്‍ജ്ജം പാദങ്ങളിലേക്കു ആവാഹിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.... ഇരുട്ടു കൂടുതല്‍ കൂടുതല്‍ കട്ടി പ്രാപിച്ചുകൊണ്ടിരുന്നു..... ഞാന്‍ അത്ഭുദപ്പെടുകയായിരുന്നു അനാദികാലം മുതല്‍ അനേകം പേര്‍ സഞ്ചരിച്ച ഈ വഴികള്‍ കൂടുതല്‍ കൂടുതല്‍ ദുസ്സഹമാകുന്നത്‌ എന്തുകൊണ്ടാണ്‌.
പെട്ടെന്നു ഇരുട്ടില്‍ നിന്നും ഒരു പൊട്ടിച്ചിരി. ദേഹമാസകലം പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി ഒരു രൂപം എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു ഒരു നിമിഷം ഞാന്‍ സ്തബ്ധനായി. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവപ്പടക്കു നാശം വിതച്ച പോരാളി. പ്രയോഗിച്ച ബ്രഹ്മാസ്ത്രം തിരിച്ചെടുക്കാനാവാതെ ശാപഭാരത്താല്‍ ലോകത്തിന്റെ തന്നെ തിന്മയുടെ പ്രതീകമായി, ചിരഞ്ജീവിയായി അലയുന്ന അശ്വത്ഥാമാവ്‌ തന്നെയല്ലേ അത്‌. ആ പൊട്ടിച്ചിരി അകലേക്ക്‌ അകലേക്ക്‌ മാഞ്ഞുപോയി...
കാല്‍പാദങ്ങളിലെ വേദന മുകളിലോട്ടു കയറിതുടങ്ങിയിരുന്നു..... ശിരസ്സില്‍ ആരോ കുത്തി വലിക്കുന്നതു പോലെ അസഹ്യമായ വേദനയില്‍ ഞാന്‍ ഒന്നു പിടഞ്ഞു... കാതടപ്പിക്കുന്ന ഒരു ചിറകടി ശബ്ദം.. "ആര്‍കിയൊപ്റ്ററിക്സിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഭീമാകാരനായ പക്ഷി എന്റെ തലക്കു മുകളിലൂടെ പറന്നു. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൂട്ടിമുട്ടുന്ന ഒരു സീല്‍കാരശബ്ദം അത്‌ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. ഇരുട്ടില്‍ അവ്യക്തമായി ഞാന്‍ കണ്ടു, ഭീമാകാരമായ ആ ശരീരത്തില്‍ നിന്നും ഒരു ചിറക്‌ ഒടിഞ്ഞു തൂങ്ങി കിടക്കുന്നു. രാവണഗഡ്ഗമേറ്റ ജടായുവിനെപ്പോലെ...
വയ്യ.. ഇനിയും മുന്നോട്ടു പോകാന്‍.. ശരീരത്തിനൊപ്പം മനസ്സും തളര്‍ന്നിരിക്കുന്നു.ഇനിയങ്ങോട്ട്‌ കയറ്റമാണ്‌.. കറുത്ത മൂടുപടമണിഞ്ഞ കുറെ പേര്‍ ഓടിമറയുന്നു. അവര്‍ എത്ര നിഷ്പ്രയാസമാണ്‌ ആ മല കയറുന്നത്‌! താടിയും മുടിയും വളര്‍ത്തിയ ഒരാള്‍ തിടുക്കത്തില്‍ ഒരു കല്ലും ഉരുട്ടികൊണ്ടു എന്നെ കടന്നു പോയി. "ആരാത്‌?" എന്റെ കണ്ഠനാളത്തില്‍ നിന്നും അവ്യക്തമായ ഒരു ശബ്ദം പുറത്തു വന്നു. അയാള്‍ ഒന്നു തിരിഞ്ഞു നോക്കി ഉച്ചത്തില്‍ പറഞ്ഞു. നിങ്ങള്‍ക്കെന്നെ ഭ്രാന്തനെന്നു വിളിക്കാം. നാറാണത്തു ഭ്രാന്തന്‍... എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ കല്ലും ഉരുട്ടി അയാള്‍ തിടുക്കത്തില്‍ ഓടി മറഞ്ഞു..
ഞാന്‍ തീര്‍ത്തും അവശനായി കഴിഞ്ഞിരുന്നു. തൊണ്ട വരളുന്നു. അടുത്തു കണ്ട കലുങ്കിലേക്കു ഞാന്‍ ചാരിയിരുന്നു... അല്‍പം അകലെ പുകച്ചുരുളുകള്‍ ഉയരുന്നതു കാണം. അതൊരു ശ്മശാനമാണോ... ഒരു സ്ത്രീയുടെ രോദനം.. പക്ഷെ ആ രോദനത്തിലും അവള്‍ക്കു ഏതോ ഒരു ദൃഡനിശ്ചയം ഉണ്ടായിരുന്നു. അതെ അവള്‍ തന്നെ സാവിത്രി. തന്റെ പതിയുടെ ജീവന്‍ യമദേവനില്‍ നിന്നും തിരിച്ചു പിടിച്ച സാവിത്രി.. അവള്‍ എന്തിനാണു കരയുന്നത്‌...? ഞാന്‍ ആശങ്കയോടെ അങ്ങോട്ട്‌ നോക്കി അല്‍പസമയം ഇരുന്നു.........
തോളില്‍ തണുത്ത ഒരു കരസ്പര്‍ശം. ഞാന്‍ തിരിഞ്ഞു നോക്കി... എവിടെയോ കണ്ട ഒരു മുഖം. ആ മുഖം മനസ്സില്‍ വെറുപ്പാണ്‌ ഉളവാക്കിയത്‌. അതെ... ചിത്രകാരന്‍ ഭാവനയില്‍ വരച്ച യൂദാസിന്റെ മുഖം... എന്റെ മനസ്സു വായിച്ചെന്ന പോലെ അയാള്‍ പറഞ്ഞു... അതെ ഞാന്‍ തന്നെ ചിത്രകാരന്‍ പകര്‍ത്തിയ യൂദാസിന്റെ രൂപം...എന്നാല്‍ അതേ ചിത്രകാരന്‍ ഉണ്ണിയേശുവിനെ ചിത്രീകരിച്ചത്‌ കുഞ്ഞായിരുന്ന അയാളെതന്നെയായിരുന്നു എന്ന അറിവ്‌ എന്റെ മനസ്സില്‍ ആത്മസംഘര്‍ഷങ്ങളുടെ വേലിയേറ്റമുണ്ടാക്കി..... അയാളുടെ കൈപിടിച്ചു യാത്ര തുടരുമ്പോള്‍ മനസ്സില്‍ ഒരുപാടു ചോദ്യങ്ങള്‍ ബാക്കിയായിരുന്നു..എങ്കിലും അകലെ കണ്ട ആ വെളിച്ചം അടുത്തടുത്ത്‌ വന്നത്‌ ഞാന്‍ അറിഞ്ഞില്ല......
തലയുയര്‍ത്തി നില്‍കുന്ന ഒരു പടുകൂറ്റന്‍ കൊട്ടാരത്തിന്റെ മുന്‍പില്‍ യാത്ര അവസാനിച്ചു. മനസ്സില്‍ ഊറിക്കൂടിയ ഭയം അകറ്റാന്‍ എന്റെ സഹയാത്രികന്റെ കൈകള്‍ മുറുകെ പിടിക്കാന്‍ ഞാന്‍ ശ്രമിച്ചു.. പക്ഷെ അയാള്‍ അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.. കൂറ്റന്‍ കോട്ടവാതില്‍ എന്റെ മുന്‍പില്‍ മലര്‍ക്കെ തുറന്നു... കയ്യില്‍ വിളക്കേന്തിയ കറുത്ത വസ്ത്രധാരിയായ ഒരു രൂപം എന്നെ അകത്തേക്ക്‌ നയിച്ചു.. അയാളുടെ മുഖത്തു നല്ല തേജസ്സുണ്ടായിരുന്നു...... നടക്കുമ്പോള്‍ അയാളുടെ മേല്‍കുപ്പായം നിലത്തെ തഴുകിക്കൊണ്ടിരുന്നു.. വിശാലമായ ഒരു മുറിയിലാണ്‌ ഞാന്‍ എത്തിചേര്‍ന്നത്‌.. അവിടെ ഒരു കട്ടില്‍ മാത്രം. "യാത്ര കഴിഞ്ഞു വന്നതല്ലെ വിശ്രമിച്ചോളു"... അത്രയും പറഞ്ഞു ആ രൂപം മറഞ്ഞു...
നീണ്ടയാത്രയുടെ ക്ഷീണം അറിയാതെ എന്നെ കട്ടിലിലേക്കു നയിച്ചു... നീണ്ടു മലര്‍ന്നു കിടന്നു ഞാന്‍... മെല്ലെ മെല്ലെ കണ്ണുകള്‍ അടച്ചു........

ഞാന്‍ ഉണരുകയായിരുന്നു.... ശരീരമാസകലം വേദന.. എവിടെയൊക്കയോ പുകഞ്ഞു കൊണ്ടിരുന്നു.. മെല്ലെ കണ്ണുകള്‍ തുറന്നു... മുന്‍പില്‍ പുഞ്ചിരിച്ചുകൊണ്ടു ഡോക്ടര്‍ .... "എങ്ങനെയുണ്ട്‌?" ഡോക്ടര്‍ ചോദിച്ചു.. അസഹ്യമായ വേദനയിലും ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു... "താങ്കള്‍ ഇന്നലെ മുഴുവന്‍ ഉറങ്ങുകയായിരുന്നു.. അതിനിടയില്‍ താങ്കളുടെ ശിരസ്സില്‍നിന്നു ഒരു കറുത്ത പൊട്ട്‌ ഞങ്ങള്‍ എടുത്തുമാറ്റി.. " ഡോക്ടര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു... ചില്ലു ജാലകങ്ങള്‍ക്കപ്പുറം കരഞ്ഞുകലങ്ങിയ കണ്ണുകള്‍ അവ്യക്തമായി ഞാന്‍ കണ്ടു.... ഞാന്‍ ഡോക്ടറുടെ മുഖത്തേക്ക്‌ നോക്കി.. ആ പുഞ്ചിരി ക്രമേണ അവ്യക്തമായികൊണ്ടിരുന്നു... പിന്നെ മെല്ലെ മെല്ലെ എന്റെ കണ്ണുകള്‍ അടഞ്ഞു.... അതാ വരുന്നു ആ കറുത്ത വസ്ത്രധാരി... എന്റെ കണ്ണുകളെ തഴുകിയടക്കുന്നു... ആ രൂപം ഒരു മൂടുപടമായി എന്റെ ശരീരത്തില്‍ പടര്‍ന്നു കയറി.... ഞാന്‍ അനന്തതയിലേക്കു ഉയരുകയായിരുന്നു..... അപ്പോള്‍ ക്ലോക്കില്‍ പത്തു മണിയടിക്കുന്ന ശബ്ദം മാത്രം ഉയര്‍ന്നുകേള്‍ക്കാമായിരുന്നു..